Thu Sep 19 07:07:50 UTC 2024: ## കൊല്ലം സെയ്‌ലേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പിന്റെ കിരീടം കൊല്ലം സെയ്‌ലേഴ്‌സിന്. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം ചാമ്പ്യന്മാരായത്.
കാലിക്കറ്റ് മുന്നോട്ടുവച്ച 214 റണ്‍സ് വിജയലക്ഷ്യം കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറിയാണ് കൊല്ലത്തിന് ജയം സമ്മാനിച്ചത്. 54 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനെ പ്ലയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. ലീഗില്‍ ഏറ്റവുമധികം റണ്ണുകള്‍ നേടിയതും സച്ചിനാണ് (528).
ടോസ് നേടിയ കൊല്ലം കാലിക്കറ്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 4.2-ാം ഓവറില്‍ കാലിക്കറ്റിന് ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ 10 റണ്‍സ് നേടി ഒമര്‍ അബൂബക്കറിനെ എസ്. മിഥുന്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. റോഹന്‍ കുന്നുമ്മലിന്റെ അര്‍ധസെഞ്ചുറിയും അഖില്‍ സ്‌കറിയയുടെയും എം. അജിനാസിന്റെയും സല്‍മാന്‍ നിസാറിന്റെയും അതിവേഗ ബാറ്റിങ്ങും കാലിക്കറ്റിന്റെ സ്‌കോര്‍ 213 ലേക്ക് ഉയര്‍ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് സ്‌കോര്‍ 29ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് സച്ചിന്‍ ബേബി- വത്സല്‍ ഗോവിന്ദ് കൂട്ടുകെട്ട് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സ് അടിച്ച് സച്ചിന്‍ ബേബി സെഞ്ചുറി നേടി.
ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാനും ചേർന്ന് വിജയികൾക്ക് പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കെസിഎൽ ചെയർമാൻ നാസർ മച്ചാൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ.വി. ഷിബു എന്നിവർ പങ്കെടുത്തു.